ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലവര്‍ഷം 1087-ലെ കൊച്ചിന്‍ പഞ്ചായത്ത് റെഗുലേഷന്‍പ്രകാരമാണ് ആദ്യമായി 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് കടവല്ലൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രൂപീകരിച്ചത് കൊച്ചിരാജ്യത്തായിരുന്നു എന്ന ഖ്യാതി കൊച്ചി നാട്ടുരാജ്യത്തിനുണ്ട്. കൊച്ചിനാട്ടുരാജ്യത്ത് ഭരണാധികാരിയായ മഹാരാജാവ് പുറപ്പെടുവിക്കുന്ന നിയമത്തിന് റെഗുലേഷന്‍ എന്നു വിളിച്ചിരുന്നു. കടവല്ലൂര്‍, പെരുമ്പിലാവ്, കരിക്കാട് എന്നീ മൂന്നു വില്ലേജുകള്‍ ഉള്‍പ്പെടുത്തി കൊച്ചി റെഗുലേഷന്‍ പ്രകാരം അന്ന് രൂപീകരിച്ച കടവല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലും, വിസ്തീര്‍ണ്ണത്തിലും അതിനുശേഷം ഇന്നുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. റഗുലേഷന് ആക്റ്റുപ്രകാരം കൊച്ചിരാജ്യത്ത് ആദ്യമായി രൂപീകരിച്ച 87 പഞ്ചായത്തുകളിലൊന്നായിരുന്നു കടവല്ലൂര്‍. ശുചീകരണം, വിളക്കുകത്തിക്കല്, വേനല്‍ക്കാല തണ്ണീര്‍പന്തലുകള്‍ ഒരുക്കല്‍, മോരിന്‍വെള്ളം കൊടുക്കല്‍, മേച്ചില്‍ സ്ഥലം സംരക്ഷിക്കല്‍, കന്നുകാലി പൌണ്ട് സംരക്ഷിക്കല്‍ മുതലായവ മാത്രമായിരുന്നു അന്നത്തെ പഞ്ചായത്തു കമ്മിറ്റിയുടെ ചുമതലകള്‍. അതിന് പുറമെ പഞ്ചായത്തുസമിതി യോഗം കൂടി പഞ്ചായത്തുപ്രദേശത്ത് ആവശ്യമായ കുളം, കിണര്‍, റോഡുകള്‍ മുതലായ ആവശ്യങ്ങള്‍ക്ക് പ്രമേയം പാസാക്കി പഞ്ചായത്ത് ഡയറക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്കും അയച്ചുകൊടുക്കും. അത് പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റ് തന്നെ നടത്തുകയും ചെയ്യും. അന്ന് പഞ്ചായത്ത് സ്റ്റാഫിന്റെ ശമ്പളം, ഓഫീസിലേക്ക് ആവശ്യമായ പുസ്കതങ്ങള്‍, ഫോറങ്ങള്‍, സ്റ്റേഷനറി സ്റ്റാമ്പ് മുതലായവയെല്ലാം സര്‍ക്കാരില്‍ നിന്നും നല്‍കും. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് ആക്ട് പ്രകാരം പില്‍ക്കാലത്ത് രൂപീകരിച്ച കടവല്ലൂര്‍ പഞ്ചായത്തില്‍ 6 വാര്‍ഡും 7 മെമ്പര്‍മാരും ഉണ്ടായിരുന്നു. പിന്നീട് പഴയ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരമുള്ള ഭരണവും, അതിനുശേഷം കൊച്ചിപ്രദേശത്ത് തിരു-കൊച്ചി പഞ്ചായത്ത് ആക്റ്റുപ്രകാരമുള്ള ഭരണവും തുടര്‍ന്നു. ഈ തരത്തിലുള്ള പഞ്ചായത്തുകള്‍ കൊച്ചി രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കേ 1947-ന് ഇന്ത്യ സ്വതന്ത്രമാവുകയും 1949 ജൂലായ് 1-ന് രാജഭരണം അവസാനിക്കുകയും കൊച്ചിയും, തിരുവിതാംകൂറും കൂടി ചേര്‍ന്ന് യുണെറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍-കൊച്ചിന്‍ നിലവില്‍ വരികയും ചെയ്തു. അതിനിടെ 1956 നവംബര്‍ 1-ന് കേരളം പിറവിയെടുത്തു. അതുവരെ തുടര്‍ന്നുവന്ന ഭരണസമ്പ്രദായത്തിന് വിരാമിട്ടുകൊണ്ട്, 1960-ലെ കേരള പഞ്ചായത്ത് ആക്ട് രൂപം കൊണ്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണസമിതിയുടെ ആദ്യപ്രസിഡണ്ടായി സി.യു.ജോര്‍ജ്ജിനെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്നത്തെ പഞ്ചായത്തുകളില്‍ വിസ്തീര്‍ണ്ണവും ജനസംഖ്യയും എത്രയായാലും അംഗങ്ങളുടെ എണ്ണം 5 ആയിരുന്നു. പഞ്ചായത്ത് അതിര്‍ത്തിയിലെ നാട്ടുപ്രമാണിമാരായ 5 വ്യക്തികളെ മെമ്പര്‍മാരായി നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്. അവരില്‍ നിന്ന് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാന്‍ മെമ്പര്‍മാര്‍ക്കധിക്കാരമുണ്ടായിരുന്നു. കരിക്കാട് സെന്റില്‍ ഒരു വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നുള്ള പഞ്ചായത്താഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 1972 ആഗസ്റ്റില്‍ നിര്‍വഹിച്ചു.
സാമൂഹ്യചരിത്രം
കടവല്ലൂര്‍ എന്നുള്ളത് “ഘടവല്‍ക്കചപുരം’ എന്നതില്‍ നിന്നും ഉണ്ടായതാണെന്നാണ് ഐതിഹ്യം. ദിഗ്വിജയത്തിന് ഇറങ്ങിത്തിരിച്ച ഘടോല്‍ക്കചന്‍ ലങ്കയില്‍ നിന്ന് വിഭീഷണനെ പ്രകോപിപ്പിക്കുവാന്‍ അദ്ദേഹം വച്ചാരാധിച്ചുപോന്ന രണ്ട് ശ്രീരാമവിഗ്രഹങ്ങള്‍ ചോദിക്കുകയുണ്ടായത്രെ. അദ്ദേഹത്തില്‍നിന്ന് ലഭിച്ച രണ്ട് ശ്രീരാമവിഗ്രഹങ്ങളിലൊന്നാണ് കടവല്ലൂരിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് പ്രചാരത്തിലുള്ള വിശ്വാസം. ക്ഷേത്രവും മതില്‍ക്കെട്ടും ഗോപുരവും മനോഹരമായ വാസ്തുശില്പകലയുടെ ഉദാഹരണമാണ്. എന്നാല്‍ ഈ ക്ഷേത്രത്തിന് വളരെ മൂന്‍പുതന്നെ നരസിംഹവും ലക്ഷ്മണനും പ്രതിഷ്ഠയായുള്ള എടയൂര്‍ ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മധ്യകേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളിലൊന്നായ കടവല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രം വേദപാണ്ഡിത്യത്തിന്റെ മാറ്റുരക്കുന്ന അന്യോന്യത്തിന് പ്രസിദ്ധമാണ്. കടവല്ലൂര്‍ എന്ന നാമത്തിന് പുറകിലും ഈ ക്ഷേത്രത്തിന്റെ ചരിത്രമാണ് ഉള്ളത്. വിദേശബ്രാഹ്മണരായ പട്ടന്‍മാരുടെ നാല്‍പ്പതോളം കുടംബങ്ങള്‍ കടവല്ലൂരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കുടുംബങ്ങള്‍ ഒന്നും തന്നെ ഇന്ന് ഇവിടെയില്ല. എല്ലാവരും ക്രമേണ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. കൊച്ചിമഹാരാജാവിന്റെ അധീനതയിലായിരുന്ന പ്രദേശമായിരുന്നു ഇവിടം. മനകള്‍ കൈയ്യടക്കിവച്ചിരുന്ന ഭൂമി മുഴുവന്‍ പിന്നീട് ദേവസ്വത്തിന്റെ കൈകളിലായി. കടവല്ലൂര്‍പ്രദേശത്ത് പത്തു മനകളോളമുണ്ടായിരുന്നു. പല മനകളും വളരെ മുന്‍പുതന്നെ അന്യംനിന്നുപോയി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മതാനുഷ്ഠാനം നാഗാരാധാനയാണെന്നു ചരിത്രരേഖകളില്‍ കാണുന്നു. പാമ്പും അമ്മദൈവവും ദ്രാവിഡസംസ്കാരത്തിന്റെ സംഭാവനയാണെന്നു അഭിപ്രായമുണ്ട്. സര്‍പ്പക്കാവുകള്‍ പരക്കെ ഉണ്ടായിരുന്ന ഈ മേഖലയിലെ ഹൈന്ദവതറവാട്ടുകളില്‍ അവയുടെ എണ്ണം ഇന്ന് അംഗൂലീപരിമിതം മാത്രം. നാഗക്കളപ്പാട്ട്, പാമ്പിന്‍തുള്ളല്‍ എന്നീ അനുഷ്ഠാനങ്ങളും തദനുസൃതമായി കുറഞ്ഞിട്ടുണ്ട്. പുള്ളുവന്‍പാട്ട്, തക്കളപാട്ട് എന്നിവയും നാമാവശേഷമായി. ഐതിഹ്യപ്പഴമയിലും ഈ പഞ്ചായത്തിലെ നാട്ടകങ്ങള്‍ സമ്പന്നമായിരുന്നു. കോട്ടോല്‍ കളരിപ്പണിക്കന്മാരേയും, ആനകേറാകുളത്തേയും, ആല്‍ത്തറ ചെട്ടി സങ്കേതത്തേയും പറ്റിയുള്ള ഐതിഹ്യകഥകള്‍ പലതും ചരിത്രഗന്ധമുള്ളവ തന്നെയാണ്. പക്ഷെ എഴുതപ്പെടാത്ത ഈ നാട്ടറിവുകള്‍ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്നു. പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നതായി പറയപ്പെടുന്ന കടവല്ലൂര്‍ അന്യോന്യം ഇടക്കാലത്ത് നിന്നുപോവുകയും 1990-നോടടുത്ത് വീണ്ടും ആരംഭിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ വൃശ്ചികം 1-ാം തീയിതിയിലെ അന്യോന്യത്തോടനുബന്ധിച്ച് 41 ദിവസം വിപുലമായ തോതില്‍ വരവും പതിവായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. തൃശ്ശൂര്‍-തിരുന്നാവായ യോഗക്കാരായ പണ്ഡിതനമ്പൂതിരിമാര്‍ ഇവിടെ സമ്മേളിച്ച് ഋഗ്വേദപഠനം നടത്തുന്നു. വേദമന്ത്രങ്ങള്‍ മന:പാഠമാക്കുന്നവര്‍ക്ക് പ്രോത്സാഹനങ്ങളും നല്കിപോരുന്നു. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തിലെ അന്യോന്യ വേദിയില്‍ വേദോച്ചാരണത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ രീതികള്‍ പുതിയ തലമുറക്കാര്‍ അഭ്യസിക്കുന്നുണ്ട്. ഋഗ്വേദത്തില്‍ ഉയര്‍ന്ന പരീക്ഷകള്‍ ജയിക്കുന്നവര്‍ക്ക് അന്യോന്യത്തില്‍ മുന്‍പന്തിയില്‍ സ്ഥാനം ലഭിക്കും. കടന്നിരിക്കല്‍ എന്നാണ് ഇതിനു പേര് പറയുന്നത്. നാനാഭാഗങ്ങളില്‍ നിന്നും വേദാഭ്യാസത്തിനായി അസംഖ്യം വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നു. പ്രത്യേകരീതിയിലുള്ള ചുറ്റമ്പലത്തോടു കൂടിയ കടവല്ലൂര്‍ ശ്രീരാമക്ഷേത്രം പുരാതന ക്ഷേത്രവാസ്തുവിദ്യക്കു നിദര്‍ശനമാണ്. ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ സിമന്റോ കുമ്മായമോ ഇല്ലാത്ത കാലത്ത് പ്രത്യേകരീതിയില്‍ കല്ലുകള്‍ അടുക്കിവച്ച് വൃക്ഷലതാദികളുടെ നീരുപയോഗിച്ചു നിര്‍മ്മിച്ചതാണെന്നു പറയപ്പെടുന്നു. ഈ ചുറ്റുമതിലിന് തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ മതിലിനേക്കാള്‍ ഉയരമുണ്ടെങ്കിലും ഇന്നും കേടുപാടുകള്‍ ഒന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടുത്തെ ശ്രീകോവിലിന്റെ ഭിത്തിക്കുമുകളിലുള്ള ദാരുശില്പങ്ങള്‍ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു. ഇവിടെയുള്ള കൂത്തമ്പലത്തില്‍ ഒരുകാലത്ത് ക്ഷേത്രകലകള്‍ പരിപോഷിക്കപ്പെട്ടിരുന്നതിന്റെ തെളിവാണ് അവിടെ അവശേഷിച്ചിട്ടുള്ള പഴയ മിഴാവ്. തദ്ദേശവാസികളായ മൂശാരിമാരുടെ കരകൌശല വൈദഗ്ദ്ധ്യത്തിനു നിദര്‍ശനമായ, ഓടുകൊണ്ട് നിര്‍മ്മിച്ച ദീപസ്തംഭം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. രണ്ടേക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പ്രാചീനമായ കാല്‍പടവുകളോടെ നിര്‍മ്മിക്കപ്പെട്ടിരുന്ന അമ്പലക്കുളത്തില്‍ ഒരുകാലത്തും ജലദൌര്‍ലഭ്യം അനുഭവപ്പെടാറില്ല. ഒരുകാലത്ത് വന്യമൃഗഭീഷണി ഈ മേഖലയെ അലട്ടിയിരുന്നതായി 1828-നു മുമ്പുള്ള രേഖകളില്‍ കാണുന്നു. 1828-ല്‍ രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രരേഖയില്‍ ഇങ്ങനെ പറഞ്ഞുകാണുന്നു: മീനമാസം 23-നു എന്തെന്നാല്‍ കുന്നംകൊളത്തരെ പ്രവര്‍ത്തിയില്‍ പെരുമ്പിലാവ് മുറിയില്‍ പണ്ടു കുമാരത്ത് പറങ്ങോടന്‍ പുലിയെ വെടിവച്ചു അപായം വരുത്തി തോലും പല്ലും നഖും ഹജ്ജുരില്‍ കൊണ്ടുചെന്നു ഏല്‍പിച്ചിരിക്കുന്നതിനു മര്യാദ പ്രകാരമുള്ള ഇനാം കൊടുക്കത്തവണ്ണം ഇവിടത്തെ ചെലവു മുതല്‍ പിടിക്ക ഉത്തരവും വന്നാറെ……… . പഞ്ചായത്തിലെ കൊടമരക്കുന്ന്,കോടോല്‍കുന്ന് എന്നിവ വനപ്രദേശങ്ങളായിരുന്നു. പുലി മുതലായ വന്യമൃഗങ്ങളും വിവിധ പക്ഷിമൃഗാദികളും ഇരുപതാം നൂറ്റാണ്ടിനുമുന്‍പു വരെ അവിടെയെല്ലാം വിഹരിച്ചിരുന്നു. ഇന്ന് വന്യമൃഗങ്ങളും വനപ്രദേശവുമില്ലാതായെങ്കിലും എല്ലാതരത്തിലുള്ള നാടന്‍പക്ഷികളുടേയും ദേശീയപക്ഷിയായ മയിലിന്റേയും വിഹാരകേന്ദ്രമാണ് ഇന്നും ഇവിടം. കുറുക്കന്മാര് കുന്നിന്‍പുറത്തെ കുറ്റിക്കാടുകളില്‍ അപൂര്‍വ്വമായി ഇന്നും ഉണ്ട്. കോട്ടോല്‍ ഭാഗത്ത് കൃഷിയെ അവലംബിച്ചുള്ള ജീവിതമായിരുന്നതിനാല്‍ വമ്പിച്ച കന്നുകാലിസമ്പത്തിനെ തീറ്റിപ്പോറ്റിയിരുന്നത് ഈ കാടുകളായിരുന്നു. കാളയോട്ടമത്സരവും അടുത്തകാലം വരെ നടന്നിരുന്നു. അണ്ടര്ജാന്കുഴി എന്ന ഗുഹ കോട്ടോല്‍കുന്നത്ത് ഇപ്പോഴും കാണാം. അടുത്തിടെ വെട്ടുകല്‍ നിര്‍മ്മാണവേളയില്‍ കോത്തോളിക്കുന്നിലും ഗുഹകള്‍ പ്രത്യക്ഷപ്പെട്ടു. മണ്‍ചട്ടികളും ഭരണികളുടേയും അവിശിഷ്ടങ്ങള്‍ ഈ ഗുഹയില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ നാട്ടകങ്ങള്‍ അനുഷ്ഠാന കലകള്‍ക്കും മറ്റു നാടന്‍കലാരൂപങ്ങള്‍ക്കും മദ്ദളാദിചര്‍മ്മവാദ്യകലകള്‍ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുന്ദംകുളത്തിനു എട്ടുകിലോമീറ്റര്‍ വടക്ക് കാട്ടാകാമ്പാല്‍ കായല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന കടവല്ലൂര്‍പ്രദേശം ഒരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്ന് കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍-തൃശ്ശൂര്‍ ജില്ല എന്ന ഗ്രന്ഥത്തില്‍ വി.പി.കെ.വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കടവല്ലൂര്‍, കൊരട്ടിക്കര തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പൊതുവെ തലപ്പിള്ളി മേല്‍പട്ടു എന്ന സ്ഥാനപേരുണ്ടായിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് ജൈന സംസ്ക്കാരം ഇവിടെ പ്രചരിച്ചിരുന്നതായി ചരിത്രരേഖകള്‍ സൂചന നല്കുന്നു. പഞ്ചായത്തിലെ തിപ്പലശ്ശേരിയിലും കൊത്തൊള്ളികുന്നിലും കാണപ്പെട്ട മുനിയറകള്‍ക്ക് ചെന്തമിഴ് കാലഘട്ടത്തിലെ ജൈനമുനികളുടെ ധ്യാനഗുഹകളോടുള്ള സാദൃശ്യം മേല്‍പ്പറഞ്ഞ അനുമാനത്തിന് ആക്കം കൂട്ടുന്നു. കളരിക്കല്‍ കിട്ടുണ്ണിപ്പണിക്കര്‍ വിവിധദേശങ്ങളില്‍ ശിഷ്യസമ്പത്തുള്ള കളരി അഭ്യാസിയും പാരമ്പര്യവൈദ്യനുമായിരുന്നു. കോട്ടോല്നിവാസികളായ ഇവര്‍ കോട്ടോല്‍ പണിക്കന്മാര്‍ എന്നാണറിയപ്പെട്ടിരുന്നത്. എന്തോ കാരണത്താല്‍ സാമൂതിരിയ്ക്ക് അവരോട് അപ്രീതിതോന്നുകയും ഇവിടെ കൊണ്ടുവന്ന് സ്ഥലം പതിപ്പിച്ചുകൊടുത്ത് താമസിപ്പിക്കുകയും ചെയ്തു. കോട്ടോല്‍ കരിക്കാട് പ്രദേശം അക്കാലത്ത് കാടായിരുന്നുവത്രേ. കോട്ടയില്‍ പണിക്കര്‍മാര്‍ വന്ന് താമസമാക്കിയതോടെയാണ്, അരുവായ് എന്നു പേരുണ്ടായിരുന്ന ഈ പ്രദേശത്തിന് കോട്ടയില്‍ എന്ന പേര് കൈവന്നത്. പിന്നീട് കാലക്രമത്തില്‍ കോട്ടയില്‍ ലോപിച്ച് ഇന്നത്തെ കോട്ടോല്‍ ആയി. കൊടുങ്ങല്ലൂര്‍ക്ഷേത്രത്തില്‍ ഭരണിയുത്സവത്തിന് കോട്ടോല്‍പണിക്കര്‍ വന്നിട്ടുണ്ടോ? എന്ന് വിളിച്ചുചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുമായിരുന്നു. ആഭിചാരകര്മ്മമായ ഒടിവിദ്യയില്‍ പ്രാവീണ്യം നേടിയ വ്യക്തികളും മുന്‍തലമുറകളില്‍ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉഴിച്ചില്‍, പഴിച്ചില്‍, ആയോധനകലാഭ്യാസ പ്രകടനങ്ങള്‍ എന്നിവയില്‍ പ്രാവീണ്യമുള്ള പാരമ്പര്യമുഹമ്മദീയ ഗുരുക്കള്‍കുടുംബങ്ങള്‍ ഒറ്റപ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലുണ്ട്. അബ്ദുഗുരുക്കള്, ബാവഗുരുക്കള്‍ കുട്ടിഹസ്സന്‍ ഗുരുക്കള്‍, സെയ്തലവിഗുരുക്കള്‍ എന്നിവര്‍ പ്രശസ്തമായ കമലാസര്‍ക്കസ്സിലെ ത്രിറിംഗ് കലാകാരന്മാരായിരുന്നു. പിന്നീട് അവര്‍ സ്വന്തമായി സര്‍ക്കസ് കമ്പനി തുടങ്ങുകയും വാര്‍ദ്ധക്യാവശതയില്‍ സര്‍ക്കസ്സ് കലയോടു വിടപറയുകയും ചെയ്തു. ഇവരുടെ സഹോദരനായ മുഹമ്മദ് ഗുരുക്കളും ബന്ധുക്കളും ഇന്നും കളരിമര്‍മ്മാണി തൈലനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒറ്റപിലാവ്, വളാഞ്ചിറ എന്നിവിടങ്ങളില്‍ കേളികേട്ട കളരിയാശാന്മാരും കായികാഭ്യാസികളും പങ്കെടുക്കുന്ന ഓണത്തല്ല് കാണാന്‍ മുന്‍കാലങ്ങളില്‍ നിരവധി ദേശങ്ങളില്‍ നിന്നുപോലും കാണികളെത്തിയിരുന്നു. ജന്മിവാഴ്ച അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നു. അന്നത്തെ ജന്മി, നാടുവാഴി തറവാടുകളെല്ലാം ഇന്ന് ശോഷിക്കുകയോ നാമാവശേഷമാവുകയോ അന്യംനിന്നു പോവുകയോ ചെയ്തു. കാര്‍ഷികരംഗത്തെ തൊഴിലാളി-ഉടമാ ബന്ധത്തിലും അടുത്ത കാലം വരെ ഫ്യുഡല്‍ സമ്പ്രദായം ഇവിടെ അഭംഗുരം നിലനിന്നിരുന്നു. ഓരോ ഭൂവടുമയ്ക്കും സ്വന്തമായ അടിയാളര്‍ ഉണ്ടായിരുന്നു. അവരുടെ മേല്‍ ഉടമയ്ക്ക് കുത്തകാവകാശമായിരുന്നു. കര്‍ഷകതൊഴിലാളികളായ അത്തരം അടിയാളകുടുംബങ്ങള്‍ അന്യ ഉടമകളുടെ ഭൂമിയില്‍ പണിക്കുപോകാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഭൂപരിഷ്കരണത്തോടെ മാത്രമേ ജന്മി-കുടിയാന്‍ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഫ്യൂഡല്‍ സമ്പ്രദായത്തിന് അറുതി വന്നുള്ളൂ. 1985 വരെ ഈ പഞ്ചായത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ഈ വ്യവസ്ഥിതി ലഘുവായ തോതിലെങ്കിലും നിലനിന്നിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ചായിരുന്നു ഇവിടുത്തെ ജനജീവിതം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുന്‍പ് നടന്ന ക്ഷേത്രപ്രവേശനവിളംബരം വരെ അയിത്താചാരം ഇവിടെ കൊടി കുത്തിവാണിരുന്നു. അതിനുശേഷമാണ് കടവല്ലൂര്‍ ക്ഷേത്രത്തില്‍ പോലും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും ഇതിന് ആക്കം കൂട്ടി. കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് ചന്ത കേരളത്തിലെ അറിയപ്പെടുന്ന കന്നുകാലി വിപണനകേന്ദ്രമാണ്. മലയാള വര്‍ഷം 1103-ല്‍(1928) കൊച്ചിന്‍ ദിവാന്‍ സി.ജി.ഹെര്‍ബര്‍ സാഹിബ്, ഐ.സി.എസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ ചന്ത ഉണ്ടായത്. പുരാതനകാലം മുതല്‍ വിദ്യാസമ്പാദനത്തിന് താല്‍പ്പര്യം കാട്ടിയ ഒരു ജനവിഭാഗമാണ് കടവല്ലൂര്‍ പ്രദേശത്തുണ്ടായിരുന്നത്. ഔപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരുന്നതിനു മുമ്പുതന്നെ തച്ചുശാസ്ത്രം, വൈദ്യശാസത്രം, ജ്യോതിഷം, ക്ഷേത്രഗണിതം തുടങ്ങിയവയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. കടവല്ലൂരില്‍ താമസിച്ചിരുന്ന നായന്‍മാര്‍ സിലോണില്‍ പോയി നായര്‍ സമാജം അവിടെ സ്ഥാപിക്കുകയുണ്ടായി. അവരുടെ സഹായത്താല്‍ ഇവിടത്തെ മൂശാരിമാര്‍ നിര്‍മ്മിച്ച് 1941-ല്‍ സ്ഥാപിച്ചതാണ് കടവല്ലൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപസ്തംഭം. കടവല്ലൂര്‍ ഏകാദശി പ്രസിദ്ധമാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചുകഴിയുന്നവരായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളും. ദേശീയപ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്തവര്‍ വളരെ കുറവായിരുന്നു. എന്നാല്‍ സുഭാഷ് ചന്ദ്രബോസ് സംഘടിപ്പിച്ച ഐ.എന്‍.എ-യില്‍ ഇവിടുത്തുകാര്‍ പ്രവര്‍ത്തിച്ചിരുന്നു. വിനോബഭാവെ കാലടിയിലെ സര്‍വോദയസമ്മേളനത്തിന് കോഴിക്കോട്ടുനിന്ന് ഈ പഞ്ചായത്തിലൂടെ പദയാത്ര പോയിട്ടുണ്ട്. കൂടാതെ അദ്ദേഹം ഭൂദാന പ്രസ്ഥാനത്തിന്റെ സന്ദേശവുമായി പെരുമ്പിലാവ് ടി.എം.ഹൈസ്കൂളില്‍ വന്നിട്ടുമുണ്ട്. 250 വര്‍ഷത്തോളം പഴക്കമുള്ളതാണ് പെരുമ്പിലാവ് മുസ്ലീം ദേവാലയം. ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു ക്രിസ്ത്യന്‍ ദേവാലയവും കല്ലുംപുറത്ത് സ്ഥിതിചെയ്യുന്നുണ്ട്. കടവല്ലൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നതിനുമുമ്പു തന്നെ ഇവിടെ നല്ലനിലയിലുള്ള കാര്‍ഷികസംസ്കാരം നിലനിന്നിരുന്നു. നെല്‍കൃഷി, കമുകുകൃഷി എന്നിവക്കായിരുന്നു പ്രാമുഖ്യം നല്കിവന്നിരുന്നത്. കശുമാവിന് മൂന്നാം സ്ഥാനമാണുണ്ടായിരുന്നത്. കാര്‍ഷികമേഖല സമ്പന്നമായിരുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത, തൊഴിലാളികളുടെ അര്‍പ്പണബോധം എന്നിവ മാത്രമായിരുന്നു ആ കാലത്തെ മുതല്‍മുടക്ക്. മണ്ണില്‍ പൊന്നുവിളയുന്ന കാലമെന്ന് പഴമക്കാര്‍ പറയുന്നു. ക്രമേണ മണ്ണൊലിപ്പ് കാരണം ഫലഭുയിഷ്ഠത നഷ്ടപ്പെടാന്‍ തുടങ്ങി. ചെറുചരിവായി കിടക്കുന്ന സ്ഥലമായതിനാല്‍ മണ്ണൊലിപ്പു രൂക്ഷമാണ്. ഇന്നും ഇവിടുത്തെ കര്‍ഷകരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം മണ്ണൊലിപ്പാണ്. 1941-ല്‍ ഉണ്ടായ കൊടുംകാറ്റും, പേമാരിയും ഇവിടുത്തെ കര്‍ഷകരെ ഒന്നടങ്കം വന്‍ നഷ്ടത്തിലാഴ്ത്തി. അതിന്റെ ആഘാതത്തില്‍ നിന്നും മോചിതരാകാന്‍ അശ്രാന്തമായ പരിശ്രമം വേണ്ടിവന്നു.
കലാ-സാംസ്കാരിക ചരിത്രം
അന്യോന്യത്തിന്റെ നാടായ കടവല്ലൂരില്‍ തന്നെയാണ് സംസ്കൃതകവി വചസ്പതി ഖുസ്സിന്റെയും ജന്മദേശം. മദ്ദളവിദഗ്ദരായിരുന്ന കടവല്ലൂര്‍ ശങ്കുണ്ണിനായര്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഗോവിന്ദന്‍ നായര്‍, മദ്ദളകേസരി കടവല്ലൂര്‍ അരവിന്ദാക്ഷന്‍, ചെണ്ടവിദഗ്ദ്ധന്‍ അച്ച്യുതമാരാര്‍ എന്നിവരൊക്കെ സാംസ്കാരിക രംഗത്തുള്ള കടവല്ലൂരിന്റെ സംഭാവനകളാണ്. മോഹിനിയാട്ടവിദഗദ്ന് കൊരട്ടിക്കര അപ്പുരടയത്ത് കൃഷ്ണപണിക്കരായിരുന്നു കേരളകലാമണ്ഡലത്തിന്റെ ആരംഭദശയില്‍ അവിടുത്തെ മോഹിനിയാട്ടകളരി നിയന്ത്രിച്ചിരുന്നത്. മോഹിനിയാട്ടത്തിന്റെ ഈറ്റില്ലമായിരുന്ന കൊരട്ടിക്കരയില്‍ നിന്നും ഈ കലയുടെ വളര്‍ച്ചക്ക് അമൂല്യസംഭവനകളര്‍പ്പിച്ച അപ്പുരേടത്ത് കൃഷ്ണപ്പണിക്കര്‍, രാമന്‍കണ്ടത്തു വളപ്പില്‍ മാധവിയമ്മ എന്നിവരെ കേരളകലാമണ്ഡലം പുറത്തിറക്കിയ ബൃഹത്തായ ചരിത്രഗ്രന്ഥത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും ഏറെയുള്ള ഈ പഞ്ചായത്തിലെ ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവിധ നാടന്‍കലകള്‍ക്കും അനുഷ്ഠാനകലകള്‍ക്കും രംഗവേദികളായി മാറാറുണ്ട്. പരമ്പരാഗത ആയോധനമുറയായ കളരിപ്പയറ്റ്, സര്‍ക്കസ്സ്, പരമ്പരാഗതകരകൌശല വേലകള്‍ എന്നിവയിലും ഇവിടം മുമ്പന്തിയിലാണ്. ഫ്യൂഡല്‍ വാഴ്ച തകര്‍ന്നതോടെ സവര്‍ണ്ണകലകളായ കൂത്ത്, കുടിയാട്ടം, കഥകളി, നങ്ങ്യാര്‍കൂത്ത്, തോല്‍പ്പാവകൂത്ത് എന്നീ പാരമ്പര്യകലകളൊക്കെ വിസ്മൃതിയിലാണ്ടുകഴിഞ്ഞമട്ടാണ്. പരമ്പരാഗത നാടന്‍കലകള്‍ പലതും വിട പറയുകയാണ്. ലക്കിടി മങ്കിളി കൊച്ചുകുട്ടിയമ്മ, കൊരട്ടിക്കര മുള്ളത്ത് മാധവിയമ്മ, കോട്ടള്ളി നാരായണി അമ്മ, മുല്ലപ്പള്ളി മീനാക്ഷിയമ്മ, കാളിയമ്മ, രാമന്കണ്ടത്തുവിളപ്പില്മാധവിയമ്മ, പുത്തന്‍പുരയില്‍ അമ്മാളുഅമ്മ തുടങ്ങിയവര്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലേയും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലേയും പ്രസിദ്ധരായ മോഹിനിയാട്ട നര്‍ത്തകിമാരായിരുന്നു. രവീന്ദ്രനാഥടാഗോറിന്റെ അപേക്ഷയനുസരിച്ച് മഹാകവി വള്ളത്തോള്‍, മോഹിനിയാട്ടം പഠിപ്പിക്കാന്‍ കല്ല്യാണിയമ്മയെ ശാന്തിനികേതനത്തിലേക്ക് അയച്ചുകൊടുക്കുകയും കൊരട്ടിക്കര കൃഷ്ണപ്പണിക്കര്‍ കലാമണ്ഡലം വിടുകയും ചെയ്തതോടെ 1935 മുതല്‍ രണ്ടു വര്‍ഷത്തേക്ക് കലാമണ്ഡലത്തില്‍ മോഹിനിയാട്ടം നിശ്ചലമായി. മോഹിനിയാട്ടം അന്ധകാരത്തിലാണ്ടു പോവുകയാണെന്നു കണ്ട് പരിഭ്രമിച്ച വള്ളത്തോള്‍ കഠിനപ്രയത്നം ചെയ്ത് കൊരട്ടിക്കര കൃഷ്ണപ്പണിക്കരെ അന്വേഷിച്ച് കണ്ടുപിടിക്കുകയും 1937 മുതല്‍ മോഹിനിയാട്ടക്കളരി കലാമണ്ഡലത്തില്‍ പുനരാംഭിക്കുകയും ചെയ്തു. ഒരുകാലത്ത് മോഹിനിയാട്ടത്തിന് കീര്‍ത്തി നേടിയ ഈ ഗ്രാമത്തില്‍ ഇന്ന് ആ കല അന്യംനിന്ന മട്ടാണ്. മാപ്പിള കലകളായ ദഫ്മുട്ട്, അറബ്ന മുട്ട്, കളരി സംസ്കാരത്തിന്റെ താളഭേദങ്ങളടങ്ങിയ കോല്‍ക്കളി എന്നിവയും പഞ്ചായത്തില്‍ സജീവമാണ്. രാക്കല്യാണങ്ങളില് പെട്രോമാക്സുമായി നീങ്ങുന്ന ഘോഷയാത്രകളില്‍ മൊയിന്‍കുട്ടി വൈദ്യരുടേയും മറ്റും മാപ്പിളപ്പാട്ടുകളും, ബദര്‍, ഉഹദ്, പടപ്പാട്ടുകളും കൈക്കൊട്ടിപ്പാടി നീങ്ങിയിരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും സംഘങ്ങള്‍ എന്നിവയും പഴമക്കാരുടെ ഗൃഹാതുരസ്മരണകള്‍ മാത്രമായി മാറിയിരിക്കുന്നു. പക്ഷെ വിവാഹത്തലേന്ന് നടക്കുന്ന മൈലാഞ്ചിക്കല്ല്യാണങ്ങളില്‍ ഒപ്പന ഇന്നും ഒരു ആവശ്യഘടകമാണ്. പരുവക്കുന്ന് മുസ്ലീംപള്ളി ജാറത്തിങ്ങല്‍ നടന്നുവരാറുള്ള നേര്‍ച്ചക്ക് അണി നിരക്കുന്ന കോല്‍ക്കളി, ദഫ്മുട്ട്, അറബ്നമുട്ട്, തീപ്പന്തംവീല് എന്നീ കലാപ്രകടനങ്ങള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. കളരിപ്പയറ്റില്‍ പൊന്നാട ലഭിച്ചിട്ടുള്ള കോട്ടോല്‍ കളരിക്കല്‍ ഗോപിപ്പണിക്കര്‍ ഒന്നാന്തരം ഉഴിച്ചില്‍ വിദഗ്ദ്ധനും അമല ആശുപത്രി ഉഴച്ചില്‍ വിഭാഗത്തിന്റെ തലവനുമാണ്. ഇദ്ദേഹത്തിന്റെ പിതാവായിരുന്ന കളരിക്കല്‍ കിട്ടുണ്ണിപ്പണിക്കര്‍ വിവിധദേശങ്ങളില്‍ ശിഷ്യസമ്പത്തുള്ള കളരി അഭ്യാസിയും പാരമ്പര്യ വൈദ്യനുമായിരുന്നു. പ്രശ്സത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പി.കെ.മുഹമ്മദ്കുഞ്ഞി, കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച ചാവേര്‍പ്പട എന്ന നാടകകര്‍ത്താവും ചലച്ചിത്രസംവിധായകനുമായ അസീസ് മലയാളത്തിലെ എല്ലാ പ്രമുഖ വാരികകളിലും എഴുതാറുള്ള ഉപന്യാസക്കാരനും കഥാകൃത്തും റേഡിയോ പ്രഭാഷകനുമായ വി.പി.മുഹമ്മദാലി, ചരിത്രാന്വേഷകനും എഴുത്തുകാരനുമായ പി.എം.എന്‍.നമ്പൂതിരി എന്നിവരും ഈ പഞ്ചായത്തുകാരാണ്. ഒട്ടേറെ വായനശാലകളും കായികകലാസമിതികളും പ്രവര്‍ത്തിച്ചിരുന്ന ഈ പഞ്ചായത്തില്‍ ഇന്ന് അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 1947-നു മുമ്പുതന്നെ കല്ലുംപുറത്ത് ഗ്രാമീണവായനശാല പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം ദേവാലയം പെരുമ്പിലാവ് സെന്‍ട്രല്‍ ജുമാമസ്ജിദാണ്. ഇതിന് ഇരുനൂറ്റി അമ്പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ഇത്രയേറെ ഹിന്ദു-മുസ്ലീം-ക്രൈസ്തവ ദേവാലയങ്ങള്‍ തോളുരുമ്മിനില്‍ക്കുന്ന ഇവിടെ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും പള്ളിപെരുന്നാളുകള്‍ക്കുമെല്ലാം ഇതര ജാതി-മതസ്ഥരും ആത്മാര്‍ത്ഥമായി സഹകരിക്കുകയും പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പിലാവ് പള്ളിയുടെ പുനരുദ്ധാരണോല്‍ഘാടനത്തില്‍ ഇസ്ലാംമതപണ്ഡിതന്മോരോടൊപ്പം സ്വാമിഅവ്യയാനന്ദ, കുന്ദകുളം ബിഷപ്പ് മാര്‍ മിലിത്തേയോസ് തിരുമേനി എന്നിവരും പങ്കെടുത്തു പ്രസംഗിക്കുകയുണ്ടായി.
വിദ്യാഭ്യാസചരിത്രം
കടവല്ലൂര്‍ കൊള്ളഞ്ചേരി ദേശത്ത് 1930 കാലഘട്ടത്തില്‍ പുതുവയ്ക്കല്‍ എന്ന നായര്‍കുടുംബത്തിലെ കുട്ടപ്പന്‍ നായര്‍ എന്ന വ്യക്തി ഒരു ഗുരുകുല വിദ്യാഭ്യാസകേന്ദ്രം നടത്തിയിരുന്നു. അയിത്തം കൊടുകുത്തിവാണിരുന്ന അക്കാലത്ത് സ്വന്തം അമ്മയുടെയും ബന്ധുജനങ്ങളുടേയും സവര്‍ണ്ണരുടേയും എതിര്‍പ്പ് അവഗണിച്ച്, അവര്‍ണ്ണരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കാന്‍ മഹാമനസ്കത കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കടവല്ലൂര്‍ പ്രദേശത്ത് കുടിപള്ളിക്കൂടങ്ങള്‍ നടത്തിയിരുന്ന മറ്റുചില കുടുംബങ്ങളും ഉണ്ടായിരുന്നു. മണലില്‍ വിരല്‍കൊണ്ടും പനയോലയില്‍ എഴുത്താണി ഉപയോഗിച്ചുമാണ് എഴുത്ത് അഭ്യസിപ്പിച്ചിരുന്നത്. മുഖ്യമായും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ബഹുഭുരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാന്‍ അക്കാലത്ത് മറ്റുമാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ചില പ്രൈമറിവിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കുവാന്‍ അന്നത്തെ രക്ഷിതാക്കള്‍ വ്യഗ്രത കാട്ടിയിരുന്നു. അന്ന് 4-ാം ക്ലാസ്സ് കഴിഞ്ഞ് നാലര ക്ലാസ് കൂടി ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന് വളരെ മുന്‍പുതന്നെ മനവക സ്കൂള്‍ കടവല്ലൂരില്‍ സ്ഥാപിതമായെങ്കിലും അവിടെ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് പ്രസ്തുതസ്ക്കൂള്‍, പാറമേല്‍ മനവക കുന്നിന്‍ഭാഗത്തേക്ക് മാറ്റിയതോടെ എല്ലാ ജാതിക്കാര്‍ക്കും അവിടെ പ്രവേശനം നല്‍കി. പിന്നീട് ഈ സ്കൂള്‍ ദേവസ്വത്തിന് കൈമാറുകയും, 1906-ല്‍ ഈ പഞ്ചായത്തിലെ ആദ്യത്തെ എല്‍.പി.സ്കൂള്‍ കടവല്ലൂരില്‍ സ്ഥാപിതമാകുകയും ചെയ്തു. കാലാന്തരത്തില്‍ ഇത് ഗവണ്‍മെന്റ് ഹൈസ്കൂളായി ഉയര്‍ത്തി. ഈ സ്കൂള്‍ ആരംഭം മുതല്‍ തന്നെ ഇവിടുത്തെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് ക്രിസ്ത്യന്‍ മാനേജ്മെന്റുവക ഒരു സ്വകാര്യസ്കൂള്‍ 1939-ല്‍ പെരുമ്പിലാവില്‍ സ്ഥാപിക്കുന്നതുവരെ കടവല്ലൂര്‍സ്കൂള്‍ തന്നെയായിരുന്നു ഏക വിദ്യാഭ്യാസകേന്ദ്രം. 1939 ജൂണ്‍ 5-ാം തീയതി ഇട്ട്യച്ചന്‍ മാസ്റ്റര്‍ ഏകാധ്യാപകനായി റ്റി.എം.എച്ച്.എസ് എന്ന വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. സി.പി.രാമസ്വാമിഅയ്യരായിരുന്നു റ്റി.എം.ഹൈസ്കുളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പഞ്ചായത്തില്‍ സര്‍ക്കാരുടമസ്ഥതയിലുള്ള ഏക യു.പി.സ്കൂളായ കൊരട്ടിക്കര ഗവ.യു.പി.സ്കൂള്‍ 1961-ലാണ് പ്രൈമറിവിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. 1900-ല്‍ തൊഴിലാളികളുടെ മക്കള്‍ക്കായി സ്ഥാപിക്കപ്പെട്ട പെരുമ്പിലാവ് എല്‍.എം.യു.പി സ്കൂള്‍ പേരുകൊണ്ടുതന്നെ അത് ധ്വനിപ്പിച്ചിരുന്നു - ലേബര്‍ മലയാളം അപ്പര്‍ പ്രൈമറി സ്കൂള്‍. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരുടമസ്ഥതയിലുള്ള യു.പി.സ്കൂള്‍, കടവല്ലൂര്‍ ഗവ.ഹൈസ്കൂള്‍, സ്വകാര്യഉടമസ്ഥതയിലുള്ള ഒരു ഹൈസ്കൂള്‍, ഒരു എല്‍.പി.സ്കൂള്‍ എന്നിവയെല്ലാമാണ് ഇപ്പോഴുള്ള പ്രധാനവിദ്യാലയങ്ങള്‍.